മേനി നടിക്കുന്നത് പട്ടികജാതി സംരക്ഷകരെന്ന്: നാരങ്ങാനത്ത് പട്ടികജാതി ഭവന പദ്ധതി പ്രകാരം വീട്ടമ്മയ്ക്ക് അനുവദിച്ച ഫണ്ട് മൂടോടെ അടിച്ചു മാറ്റി സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങള്‍: ഓംബുഡ്സ്മാനില്‍ പരാതി

0 second read
0
0

പത്തനംതിട്ട: പാവപ്പെട്ട പട്ടികജാതി വീട്ടമ്മയ്ക്ക് ഭവന പുനരുദ്ധാരണത്തിന് സ്വകാര്യ ട്രസ്റ്റ് അടക്കം നല്‍കിയ പണം അടിച്ചു മാറ്റി പഞ്ചായത്തംഗങ്ങള്‍ കൂടിയായ സിപിഎം നേതാക്കള്‍.നക്കാപ്പിച്ച പോലെ ആസ്ബസ്റ്റോസിന് മുകളില്‍ 20 കമിഴ്ത്തോട് സ്ഥാപിച്ചും അടുക്കളയില്‍ ആലുവ പുകയില്ലാത്ത അടുപ്പും വച്ച് തട്ടിയെടുത്തത് 59,000 രൂപയാണ്.

കഷ്ടിച്ച് പതിനായിരം രൂപയുടെ പണി പോലും നടത്താതെ ഇത്രയും തുക അടിച്ചു മാറ്റിയതില്‍ യഥാക്രമം സിപിഎം ഏരിയാകമ്മറ്റിയവും ലോക്കല്‍ കമ്മറ്റിയംഗവുമായ രണ്ടു പഞ്ചായത്തംഗങ്ങള്‍, വീടിന്റെ പണി കഴിഞ്ഞുവെന്ന് വ്യാജറിപ്പോര്‍ട്ട് നല്‍കിയ പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ എന്നിവരെ പ്രതികളാക്കി വീട്ടമ്മ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന് പരാതി നല്‍കി.

നാരങ്ങാനം നോര്‍ത്ത് പെരുമ്പാറ ചരിവുകാലായില്‍ സരസമ്മയാണ് നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണുമായ അബിതാ ഭായി, സി.പി.എം ഏരിയാ കമ്മറ്റിയംഗവും പഞ്ചായത്ത് 14ാംവാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയംഗവുമായ ബെന്നി ദേവസ്യ, പഞ്ചായത്തിലെ അസി.എന്‍ജിനീയര്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ എതിര്‍കക്ഷികളാക്കി ഓംബുഡ്സ്മാനെ സമീപിച്ചിരിക്കുന്നത്.

രണ്ടാം വാര്‍ഡില്‍ താമസിച്ചു കൊണ്ടിരുന്ന സരസമ്മ, മകന്‍ കണ്ണന്‍ എന്നിവരടങ്ങുന്ന കുടുംബത്തെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് അബിതയ്ക്ക് വോട്ടു കിട്ടുന്നതിന് വേണ്ടി അഞ്ചാം വാര്‍ഡില്‍ കൊണ്ടു വന്ന് താമസിപ്പിക്കുകയായിരുന്നു. സരസമ്മയ്ക്ക് 202122 സാമ്പത്തിക വര്‍ഷം പട്ടികജാതി ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ക്രമനമ്പര്‍ ഒന്ന് ആയി 35,000 രൂപ പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിരുന്നു. എസ്.ബി.ഐയുടെ നാരങ്ങാനം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തിയത്.

വീടിന്റെ പുനരുദ്ധാരണം നടത്താന്‍ സരസമ്മയുടെ അപേക്ഷ പ്രകാരം നാരങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന മലനാട് മില്‍ക്ക് സൊസൈറ്റി പ്ലാന്റ് അധികൃതര്‍ 25,000 രൂപ സരസമ്മയ്ക്ക് അനുവദിച്ചിരുന്നു. ഈ പണം യൂക്കോ ബാങ്ക് നെല്ലിക്കാല ശാഖ വഴിയാണ് കൊടുത്തത്. ഇതോടെ വാര്‍ഡ് മെമ്പര്‍ അബിതാ ഭായി രംഗത്തു വന്നു.

വീടിന്റെ പ്ലാസ്റ്ററിങ് ഉള്‍പ്പെടെ എല്ലാ അറ്റകുറ്റപ്പണിയും ചെയ്തു നല്‍കാമെന്ന് പറഞ്ഞ് രണ്ടു ബാങ്കുകളിലായി ഉണ്ടായിരുന്ന 59,000 രൂപ വാര്‍ഡ് മെമ്പര്‍ അബിതാ ഭായി സരസമ്മയെ കൊണ്ട് പിന്‍വലിപ്പിച്ച് സ്വന്തം കൈയിലാക്കി.
അമ്മയെ വിളിച്ചു കൊണ്ടു പോയി പണം വാങ്ങിയെടുത്തിട്ട് ഓട്ടോയില്‍ തിരിച്ചു കൊണ്ടു വിടുമ്പോഴാണ് വിവരം അറിയുന്നതെന്ന് സരസമ്മയുടെ മകന്‍ കണ്ണന്‍ പറയുന്നു.

ഇതിന് ശേഷം വീടിന്റെ പുനരുദ്ധാരണം മെമ്പറുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നേരത്തേ ഇട്ടിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്ക് മുകളില്‍ 20 കമിഴ്ത്തോടുകള്‍ വച്ചു. അടുക്കളയില്‍ ആലുവ പുകയില്ലാത്ത അടുപ്പും വച്ചു കൊടുത്തു. ഇതിന് ശേഷം അബിതയുടെ അനക്കമില്ലാതായി. ശേഷിച്ച പണം വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അത് നിങ്ങളുടെ കൈയിലിരുന്നാല്‍ ഭക്ഷണം കഴിച്ചു തീര്‍ക്കുമെന്നും വേണ്ട പണികള്‍ താന്‍ ചെയ്തോളാമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞുവെന്നും കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സരസമ്മ ഫോണ്‍ വിളിച്ചപ്പോള്‍ പിന്നെ അബിത എടുക്കാറില്ലായിരുന്നു. നേരില്‍ ചെന്നിട്ടും കാണാന്‍ കൂട്ടാക്കിയില്ല. വീടു പണി തീര്‍ക്കാമെന്ന് പറഞ്ഞ് പിന്നീട് ബന്ധപ്പെട്ടത് 14ാം വാര്‍ഡ് മെമ്പര്‍ ബെന്നിയാണ്. ഇത് അബിതയുടെ നിര്‍ദേശ പ്രകാരമായിരുന്നുവത്രേ. ഇയാള്‍ രംഗത്തു വന്നതല്ലാതെ പണിയൊന്നും നടന്നില്ല. ഇതിനിടെ വീടിന്റെ പണി പൂര്‍ത്തിയായെന്ന് പറഞ്ഞ് അസി. എന്‍ജിനീയര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് സരസമ്മ പരാതിയില്‍ പറയുന്നു.

ആ സ്ഥിതിക്ക് ശേഷിച്ച പണം മെമ്പര്‍മാരുടെ കൈവശമായി. അത് നിര്‍ധന കുടുംബത്തിന് തിരിച്ചു നല്‍കാനോ വീടുപണി പൂര്‍ത്തീകരിക്കാനോ മെമ്പര്‍മാര്‍ തയാറായില്ല. സരസമ്മയെ കാണാന്‍ പോലും ഇവര്‍ കൂട്ടാക്കുന്നില്ലത്രേ. എന്‍ജിനീയര്‍ നാളിതുവരെ തന്റെ വീട്ടിലെത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

ആസൂത്രിതമായ തട്ടിപ്പാണ് സിപിഎം നേതാക്കള്‍ നടത്തിയത്. ഇതിനെതിരേ പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും ഇവര്‍ക്ക് കൂസലില്ലായിരുന്നു. ഒടുവില്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് സരസമ്മ ഓംബുഡ്സ്മാനെ സമീപിച്ചത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…