പ്രിയ പൊതുമരാമത്ത് മന്ത്രി നിങ്ങള്‍ അറിഞ്ഞോ? അടൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ക്വട്ടേഷന്‍ സംഘത്തിന്റെ കിഡ്നാപ്പിങ്-ടോര്‍ച്ചര്‍ സെന്റര്‍: റസ്റ്റ് ഹൗസില്‍ മുറിയെടുത്തതിന്റെ രേഖകളില്ല !

0 second read
0
0

അടൂര്‍: പൊതുമരാത്തിന്റെ റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം. കൊച്ചിയില്‍ നിന്ന് ലെബിന്‍ വര്‍ഗീസ് എന്ന യുവാവിനെ തട്ടിക്കൊണ്ടു വന്ന് റസ്റ്റഹൗസിലെ മുറിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചു. ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നെത്തിയ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ക്വട്ടേഷന്‍ സംഘത്തിന ഇവിടെ മുറി കൊടുത്തത് സംബന്ധിച്ച് രേഖകളില്ല.

ഒരു മുറി കിട്ടാന്‍ കടമ്പകള്‍ ഏറെയുണ്ടെന്ന് മാത്രം. ബുക്കിങ് ഓണ്‍ലൈനായിരിക്കും. തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബുക്കിങ് വേളയില്‍ അപ്ലോഡ് ചെയ്യണം. നേരില്‍ ചെല്ലുമ്പോഴും ഇത്തരം രേഖകളുടെ കോപ്പികള്‍ നല്‍കുകയും വേണം. എന്നാല്‍, ഇതൊന്നുമില്ലാതെയും റെസ്റ്റ് ഹൗസുകളില്‍ മുറി കിട്ടും. അതു പക്ഷേ, ഗുണ്ടകള്‍, ലഹരി കടത്തുകാര്‍, അധോലോകങ്ങള്‍ എന്നിവര്‍ക്കാണ്.

കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ക്വട്ടേഷന്‍ സംഘം അടൂരിലേക്കാണ് യുവാവിനെ തട്ടിക്കൊണ്ടു വന്നത് എന്ന് മനസിലാക്കിയത്. ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്റ്റേഷന് സമീപം വച്ച് ലിബിന്‍ വര്‍ഗീസ് എന്ന യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു വന്നത്. കൊല്ലം സ്വദേശികളായ വിഷ്ണു, അക്ബര്‍ ഷാ, പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഭാര്യയുമൊത്ത് കാറില്‍ വന്ന ലിബിനെ തട്ടിയെടുക്കുകയായിരുന്നു. ഭാര്യയെ ഇറക്കി വിട്ടശേഷം അതേ കാറില്‍ ലിബിനുമായി അടൂരിലേക്ക് വിട്ടു.

ഭാര്യ പോലീസില്‍ പരാതി നല്‍കി. ക്വട്ടേഷന്‍ സംഘാംഗം വിഷ്ണുവിന്റെ സുഹൃത്തിന്റെ കാര്‍ വാടകയ്ക്ക് ലിബിന്‍ എടുത്തിരുന്നു. ഇത് തിരിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്. അടൂരില്‍ ഇതിന് സൗകര്യമൊരുക്കിയ രണ്ടു പേരില്‍ ഒരാള്‍ റെസ്റ്റ് ഹൗസ് താല്‍ക്കാലിക ജീവനക്കാരനാണ്.

ഇന്‍ഫോ പാര്‍ക്ക് പോലീസ് അറിയിച്ചതനുസരിച്ച് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അടൂര്‍ പോലീസ് അന്വേഷണം നടത്തി. നഗരത്തിലെ ചെറുകിട, വന്‍കിട ഹോട്ടലുകളും ലോഡ്ജുകളും വാടകവീടുകളും അരിച്ചു പെറുക്കിയിട്ടും കിട്ടിയില്ല. ഒടുവില്‍ രണ്ടു പോലീസുകാര്‍ തങ്ങള്‍ക്ക് തോന്നിയ നിസാര സംശയം മൂലം പൊതുമരാമത്ത് റസ്റ്റ് ഹൗസിലേക്ക് ചെല്ലുകയായിരുന്നു. പോലീസ് വരുന്നത് കണ്ട് താല്‍ക്കാലിക ജീവനക്കാരനടക്കം രണ്ടു പേര്‍ സ്ഥലം വിട്ടു.

ശേഷിച്ച മുന്നു പേരെ കസ്റ്റഡിയിലെടുത്ത് ഇന്‍ഫോ പാര്‍ക്ക് പോലീസിന് കൈമാറി. മര്‍ദനമേറ്റ് അവശനിലയിലായ ലെബിന്‍ വര്‍ഗീസിനെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും അവിടെ നിന്ന സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്തിനാണ് തന്നെ തട്ടിക്കൊണ്ടു വന്നതും മര്‍ദിച്ചതുമെന്നും ഇയാള്‍ പറയാന്‍ കൂട്ടാക്കുന്നില്ല. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് അപ്രാപ്യമാകുമ്പോഴും ക്വട്ടേഷന്‍, മയക്കു മരുന്ന് കടത്ത് സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഏറ്റവുമാദ്യം എംഡിഎംഎ പിടികൂടിയ ഫല്‍റ്റ് ഇവിടെ നിന്നും ഏറെ അകലെയല്ല. സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളില്‍ പോലീസിന്റെ അടക്കം പരിശോധനയില്ല.

ഇതു കാരണം ലഹരി കൈമാറ്റത്തിനുള്ള സുരക്ഷിത താവളം റെസ്റ്റ് ഹൗസുകളിലാണ്. താല്‍ക്കാലിക ജീവനക്കാരായി ഭരണ കക്ഷിയുടെ യുവജന സംഘടനകളില്‍പ്പെട്ടവരെ നിയമിച്ചിട്ടുണ്ട്. ഇവരാണ് അതീവ രഹസ്യമായി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മുറികള്‍ സംഘടിപ്പിച്ച് നല്‍കുന്നത്. അടൂര്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ലഹരി മരുന്ന് കടത്തുകാരുടെ ഇടത്താവളമാണെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സമ്മര്‍ദം ഭയന്ന് പോലീസോ എക്സൈസോ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…