2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന്

0 second read
0
0

ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു. ഭരണമാറ്റത്തെ ആര്‍ക്കും തടുക്കാനാകില്ല. മോദിയുടെ ഭരണത്തിനു കീഴില്‍ സമ്പദ്വ്യവസ്ഥ സ്തംഭിച്ച നിലയിലാണ്. പണപ്പെരുപ്പം ഉയരുകയാണെന്നും കെസിആര്‍ ചൂണ്ടിക്കാട്ടി. ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്.ഡി. ദേവഗൗഡ, മകന്‍ എച്ച്.ഡി.കുമാരസ്വാമി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബെംഗളൂരുവില്‍ എത്തിയതായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ കര്‍ണാടകയിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയതലത്തില്‍ എന്തായാലും മാറ്റമുണ്ടാകും. അത് ആര്‍ക്കും തടയാനാകില്ല. ഈ രാജ്യത്ത് കര്‍ഷകരും ഗോത്രവര്‍ഗക്കാരും പാവപ്പെട്ടവരും സന്തുഷ്ടരല്ല. വ്യവസായശാലകള്‍ അടച്ചുപൂട്ടുകയാണ്. ജിഡിപി തകര്‍ച്ചയിലാണ്. പണപ്പെരുപ്പം ഉയരുന്നു. രൂപയുടെ മൂല്യം കുറയുന്നു.’ – കെസിആര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോഴാണ് കെസിആര്‍ ബെംഗളൂരുവിലേക്കു പറന്നത്. നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ കാണാതെ കെസിആര്‍ മുങ്ങുന്നത്. ഇത്തവണ ഫിഷറീസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവിനെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിയോഗിച്ചതെങ്കില്‍, ഫെബ്രുവരി ആദ്യ വാരം മോദി എത്തിയപ്പോള്‍ സ്വീകരിച്ചത് മന്ത്രി ശ്രീനിവാസ് യാദവാണ്. ഫെബ്രുവരിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖര്‍ റാവു മോദി പങ്കെടുത്ത പരിപാടിയില്‍നിന്നു വിട്ടുനിന്നത്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…